0


കുറ്റിപ്പുറം: ദേശീയപാതയില്‍ അപകടങ്ങള്‍ നിത്യസംഭവമാകുമ്പോഴും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അധികൃതര്‍ രംഗത്തുവരുന്നില്ല. ദേശീയപാതയില്‍ കുറ്റിപ്പുറം കെ.എസ്.ഡി.സി മുതല്‍ റെയില്‍വേ മേല്‍പ്പാലംവരെ അപകടമേഖലയാണ്.

ഈ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് പോലീസോ മോട്ടോര്‍ വാഹനവകുപ്പോ രംഗത്തിറങ്ങാറില്ല. വേഗത കുറയ്ക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും അധികൃതര്‍ തയ്യാറായിട്ടില്ല. അപകടമേഖലയായിരുന്നിട്ടുകൂടി അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല.

കോഴിക്കോടുഭാഗത്തുനിന്ന് വരുമ്പോള്‍ റോഡില്‍ ദൈര്‍ഘ്യമുള്ള ഇറക്കമാണ്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് വേഗത വളരെയധികം കൂടുതലായിരിക്കും. പെട്ടെന്ന് കയറ്റം കയറുന്നതിനാല്‍ റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍നിന്ന് വാഹനങ്ങള്‍ കുതിക്കാന്‍ തുടങ്ങും. അമിതവേഗതയിലാണ് സ്വകാര്യബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.

മറികടക്കാന്‍ പാടില്ലാത്ത സ്ഥലത്ത് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതാണ് കുറ്റിപ്പുറത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പ്രധാനകാരണം. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് ചൊവ്വാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹനവകുപ്പ് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

 
Top