കരിപ്പൂര്‍: കഴിഞ്ഞ കേന്ദ്രബജറ്റില്‍ വിദേശയാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് അതിന്റെ വില അനുസരിച്ച് നികുതി ചുമത്തുകയും ഇളവുകള്‍ എടുത്തുകളയുകയുംചെയ്തത് കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കുന്നു. 2012 ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള എട്ടുമാസത്തിനിടയില്‍ 942 കോടിരൂപയുടെ സ്വര്‍ണ്ണ കള്ളക്കടത്താണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ പിടിച്ചത്. മുംബൈ, ചെന്നൈ, ഡല്‍ഹി വിമാനത്താവളങ്ങളിലാണ് ഏറ്റവുമധികം സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തില്‍മാത്രം ഒരുകോടി 27 ലക്ഷംരൂപയുടെ കള്ളക്കടത്ത് പിടികൂടിയിട്ടുണ്ട്. സ്വര്‍ണബിസ്‌കറ്റുകളും സ്വര്‍ണാഭരണങ്ങളുമായാണ് കള്ളക്കടത്ത് ഭൂരിഭാഗവും. രാജ്യത്താകെ ഇക്കാലയളവില്‍ 200 കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

മുമ്പ് നികുതിഘടനയ്ക്ക് വിധേയമായി 10 കിലോ സ്വര്‍ണംവരെ യാത്രക്കാര്‍ക്ക് കൊണ്ടുവരാമായിരുന്നു. ആറുമാസം ഗള്‍ഫില്‍ താമസിച്ച യാത്രക്കാര്‍ക്കായിരുന്നു ഈ സൗകര്യം. ഗ്രാം തൂക്കത്തിനനുസരിച്ചായിരുന്നു അന്ന് നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് പുതുക്കി. ഒരു യാത്രക്കാരന് പരമാവധി കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ അളവ് ഒരുകിലോ ആക്കി ചുരുക്കി. കൂടാതെ മെട്രിക് സമ്പ്രദായത്തില്‍ (ഗ്രാം - കിലോ കണക്ക്) തൂക്കം അളക്കാവുന്നതും സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയതുമായ സ്വര്‍ണത്തിന് വിലയുടെ നാലുശതമാനം നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു. എന്നാല്‍ തോല സമ്പ്രദായത്തിലുള്ള സ്വര്‍ണത്തിന് 10 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. സ്വര്‍ണനാണയങ്ങള്‍ ഈ സമ്പ്രദായത്തിലാണ് തൂക്കം രേഖപ്പെടുത്തുന്നത്. ഒരു സ്വര്‍ണനാണയം കൊണ്ടുവരാന്‍ 2500 രൂപയിലധികം നികുതി നല്‍കണം. അതായത് ഒരുഗ്രാമിന് 300 രൂപയ്ക്കുമേലെ. ഈ സമ്പ്രദായത്തില്‍ നികുതിനല്‍കി സ്വര്‍ണം കൊണ്ടുവന്നാല്‍ ലാഭകരമാവില്ല. ഇതോടെയാണ് കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെ സ്വര്‍ണവില്പന സ്ഥാപനങ്ങളും അവര്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിനാമികളും കോഴിക്കോട്, മുംബൈ വിമാനത്താവളങ്ങളിലെ സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ എന്ന് ഡി.ആര്‍.ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ കാലങ്ങളായി പ്രവര്‍ത്തിക്കാതിരുന്നത് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് തുണയാവുകയുംചെയ്തിരുന്നു. യാത്രക്കാരുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ബാഗേജുകളിലെ നികുതി നല്‍കേണ്ട ഉത്പന്നങ്ങളും സ്വര്‍ണം ഉള്‍പ്പെടെ കടത്തുന്നതും കണ്ടെത്തി പിടികൂടാന്‍ സഹായിക്കുന്ന സംവിധാനമായിരുന്നു ഇത്. ഇത് ഒഴിവാക്കാന്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹാന്‍ഡ് യൂസ്ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്. എന്നാല്‍ നിരവധി വിമാനങ്ങള്‍ ഒന്നിച്ചെത്തി തിരക്ക് നേരിടുന്ന സമയത്ത് ഈ പരിശോധന വേണ്ടത്ര ഫലംചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യമുപയോഗപ്പെടുത്തിയാണ് പല കള്ളക്കടത്ത് ശ്രമങ്ങളും നടന്നിരുന്നത്.
 
Top