പെരിന്തല്‍മണ്ണ: ഏഴാമത് സംസ്ഥാന പാരലല്‍കോളേജ് കലോത്സവത്തില്‍ തൃശ്ശൂര്‍ജില്ല 147 പോയന്റുമായി ഓവറോള്‍ കിരീടം നേടി. 122 പോയന്റുമായി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും 107 പോയന്റുമായി മലപ്പുറംജില്ല മൂന്നാംസ്ഥാനവും നേടി.

കഴിഞ്ഞ രണ്ടുവര്‍ഷവും ഓവറോള്‍ ചാമ്പ്യന്മാരായിരുന്ന കണ്ണൂരിനെ അട്ടിമറിച്ചാണ് തൃശ്ശൂര്‍ ഇത്തവണ കലാകിരീടം സ്വന്തമാക്കിയത്. 47 പോയന്റുമായി ആര്യഭട്ട കോളേജ് ഗുരുവായൂര്‍ ഒന്നാംസ്ഥാനത്ത് എത്തി. 45 പോയന്റുമായി കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് രണ്ടാംസ്ഥാനവും 44 പോയന്റുമായി സ്‌കോളര്‍ കോളേജ് പൊന്നാനി മൂന്നാംസ്ഥാനവും നേടി.

മേളയുടെ രണ്ടാംദിനത്തിലാണ് മലപ്പുറം ജില്ലയെ പിന്തള്ളി കണ്ണൂര്‍ രണ്ടാംസ്ഥാനത്തെത്തിയത്. 46 പോയന്റുമായി പാലക്കാടും 33 പോയന്റുമായി എറണാകുളവും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

സംസ്ഥാന പാരലല്‍കോളേജ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ 42 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

കലോത്സവത്തില്‍ പാലക്കാട് ലക്ഷ്മീനാരായണ കോളേജിലെ പി. അശ്വതി കലാതിലകമായും മാനന്തവാടി സെന്റ് മേരീസ് കോളേജിലെ എ.എസ്. സായന്ത് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം മുന്‍ എം.എല്‍.എ വി. ശശികുമാര്‍ ഉദ്ഘാടനംചെയ്തു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ട്രോഫികള്‍ വിതരണംചെയ്തു.

സി.ജെ.ഡേവിഡ് അധ്യക്ഷത വഹിച്ചു. പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എ. പ്രഭാകരന്‍, ഖാജ മുഹയുദ്ദീന്‍, പി.ടി. മൊയ്തീന്‍കുട്ടി, ഹബീബ് വെട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
Top