0
തവനൂര്‍: ഒടുവില്‍ നടുവൊടിക്കുന്ന ദേശീയപാതയുടെ ദുരവസ്ഥമാറ്റാന്‍ അധികൃതര്‍ രംഗത്തെത്തി. മഴചതിച്ചില്ലെങ്കില്‍ 10 ദിവസത്തിനകം പാതയില്‍ അറ്റകുറ്റപ്പണി ആരംഭിക്കും. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് ടാറിങ് നടപടികള്‍ വേഗത്തിലാക്കാന്‍ ദേശീയപാതാ അധികൃതര്‍ തീരുമാനിച്ചത്. ദേശീയപാതയിലെ 4.5 കിലോമീറ്റര്‍ നീളത്തിലെ ദുരവസ്ഥയെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അധികൃതരുടെ കണ്ണുതുറപ്പിച്ചത്. തകര്‍ന്ന ഭാഗങ്ങള്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ 10 ദിവസത്തിനകം ആരംഭിക്കുമെന്ന് ദേശീയപാതാ സൂപ്രണ്ടിങ് എന്‍ജിനിയര്‍ എസ്. മോഹന്‍ പറഞ്ഞു. മാതൃഭൂമി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഫോട്ടോ ഫീച്ചറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനായി 80 ലക്ഷം രൂപയ്ക്ക് ഇതിനോടകം കരാര്‍ നല്‍കിയെങ്കിലും പണികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍വരെയുള്ള ഭാഗമാണ് ഏറെ തകര്‍ന്നിരിക്കുന്നത്. ഈ ഭാഗങ്ങളിലായിരിക്കും ആദ്യം അറ്റകുറ്റപ്പണി നടത്തുക. 4.5 കിലോമീറ്റര്‍ ദൂരത്തില്‍ 150ലധികം കുഴികളാണ് റോഡിലുള്ളത്. അതുകൊണ്ടുതന്നെ അരമണിക്കൂറോളം വേണം ഇത്രയും ദൂരം സഞ്ചരിക്കാന്‍.

Post a Comment

 
Top