0


കൊണ്ടോട്ടി: നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍നെയിമും പാസ്‌വേര്‍ഡും അനുവദിക്കുന്നതിലെ കാലതാമസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നു. സാമ്പത്തിക വര്‍ഷം തുടങ്ങി ആറുമാസം പിന്നിട്ടിട്ടും പദ്ധതികള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താനോ അംഗീകാരം വാങ്ങാനോ കഴിയുന്നില്ല. കഴിഞ്ഞവര്‍ഷം ആഗസ്ത്, സപ്തംബറോടെ പദ്ധതികള്‍ക്ക് അംഗീകാരം നേടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ഈ വര്‍ഷം കമ്പ്യൂട്ടറില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ മുഖേനയാണ് അംഗീകാരം ലഭിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സുലേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ കമ്പ്യൂട്ടറിലാക്കുന്നത്. സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, പ്രധാനാധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍, കൃഷി ഓഫീസര്‍ തുടങ്ങിയവരാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍.

സുലേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പദ്ധതി തയ്യാറാക്കുന്നതിന് നിര്‍വഹണോദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പാസ്‌വേര്‍ഡും യൂസര്‍നെയിമും ഇ- മെയില്‍ ഐഡിയും അനുവദിക്കാനാണ് തീരുമാനം. നിര്‍വഹണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച സന്ദേശം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ചമുമ്പ് വിവരങ്ങള്‍ നല്‍കിയവര്‍ക്കുപോലും ഇതുവരെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ലഭിച്ചിട്ടില്ല.

ഈ വര്‍ഷം നിര്‍വഹണ ഉദ്യോഗസ്ഥര്‍തന്നെ പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് ഉത്തരവ്. പദ്ധതി തയ്യാറാക്കുന്നതിന് മലയാളം ഡി.ടി.പി അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തതും പലര്‍ക്കും വേണ്ടത്ര കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തതും പദ്ധതികള്‍ക്ക് തിരിച്ചടിയാകുന്നു.

നിലവില്‍ സെക്രട്ടറിമാര്‍ക്ക് മാത്രമാണ് യൂസര്‍നെയിമും പാസ്‌വേര്‍ഡും അനുവദിച്ചത്. കഴിഞ്ഞവര്‍ഷവും സുലേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തിയിരുന്നില്ല. നിര്‍വഹണ ഉദ്യോഗസ്ഥരുടെ കോഡ് ഉപയോഗിച്ച് ഓഫീസുകളില്‍ പൊതുവായി പദ്ധതികള്‍ കമ്പ്യൂട്ടറിലാക്കുകയായിരുന്നു. ഈ വര്‍ഷം ബന്ധപ്പെട്ടവര്‍തന്നെ ചെയ്യണമെന്ന് ഉത്തരവിറങ്ങിയത് നിര്‍വഹണ ഉദ്യോഗസ്ഥരെ വെട്ടിലാക്കി.

ഇതിനായി ജീവനക്കാര്‍ക്ക് ഒരുമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ക്ലാസാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളിലേതുപോലെ പ്ലാനിങ് ബോര്‍ഡില്‍ നിന്നുള്ള പരിശീലനം ലഭിച്ചിട്ടില്ല.

അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണം തടസ്സപ്പെടരുതെന്നാണ് നിബന്ധന. എന്നാല്‍ സാംഖ്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ തുക അനുവദിക്കാന്‍ കഴിയുന്നില്ല.

അസംസ്‌കൃത സാധനങ്ങളുടെയും കൂലിയുടെയും പി.ഡബ്ല്യു.ഡി നിരക്കില്‍ അടുത്തിടെ മാറ്റംവരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലും നിരക്ക് ഉയരുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ പദ്ധതികളുടെ എസ്റ്റിമേറ്റ് എടുക്കാന്‍ തുടങ്ങിയിട്ടില്ല. ഗ്രാമസഭകളും വികസന സെമിനാറും നടത്തി പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങാനൊരുങ്ങുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്.

സാമ്പത്തിക വര്‍ഷാവസാനമാകുമ്പോഴേക്കും 25 ശതമാനം പദ്ധതികള്‍പോലും നടപ്പാക്കാന്‍ കഴിയില്ലെന്നാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Post a Comment

 
Top