0
അരീക്കോട്: ഇരട്ടപ്പദവി വിവാദം അരീക്കോട്ടും കത്തിപ്പടരുന്നു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.സഫറുള്ളക്കെതിരെ സി.പി.എം ആണ് രംഗത്തുവന്നിരിക്കുന്നത്. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്ന് ശമ്പളം പറ്റുമ്പോള്‍തന്നെ സുല്ലമുസ്സലാം സയന്‍സ് കോളേജിലെ ലാബ് അസിസ്റ്റന്റ് എന്ന നിലയില്‍ ജോലിചെയ്യുകയും കഴിഞ്ഞ മാസംവരെ ശമ്പളം പറ്റുകയും ചെയ്തുവെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ഇത് 2008 മാര്‍ച്ച് 15ന് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണെന്നും പാര്‍ട്ടി ആരോപിച്ചു. പെരിന്തല്‍മണ്ണ നഗസരഭാധ്യക്ഷ സുധാകുമാരിക്കെതിരെ ഇതേ ആരോപണവുമായി രംഗത്തുവന്ന മുസ്‌ലിം ലീഗിന്റെ ഏറനാട് മണ്ഡലം സെക്രട്ടറി കൂടിയാണ് സഫറുള്ള. അതുകൊണ്ട് പ്രസിഡന്റ് ഉടന്‍തന്നെ രാജിവെക്കണമെന്ന് സി.പി.എം അരീക്കോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മാത്രമല്ല, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അരീക്കോട്ട് യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ലെന്നും സി.പി.എം ആരോപിച്ചു. 

നിഷ്‌ക്രിയമായ ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും സഫറുള്ള മാറാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സി.പി.എം അരീക്കോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ. സി.വാസു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടി, കമ്മിറ്റി അംഗങ്ങളായ പി.പി.ജാഫര്‍, പി.കെ.സുഭാഷ് എന്നിവര്‍ പറഞ്ഞു.

Post a Comment

 
Top