0


കുറ്റിപ്പുറത്ത് നാലരലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചു
പിടികൂടിയത് 4500 പായ്ക്കറ്റ് ഹാന്‍സും 20,200 പായ്ക്കറ്റ് പാന്‍മസാലയും


കുറ്റിപ്പുറം: തീവണ്ടിമാര്‍ഗം കടത്തിക്കൊണ്ടുവന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറ്റിപ്പുറം റയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് ഇവ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. 20,200 പായ്ക്കറ്റ് പാന്‍മസാല (ബോംബെ), 4500 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരോധനം നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ഇപ്പോള്‍ ഇതിന് നാലര ലക്ഷത്തോളം രൂപവിലവരുമെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ പോത്തനൂര്‍ കറുപ്പയാന്‍കോവിലിന് സമീപത്തെ നൂര്‍ബാദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സക്കീര്‍ ഹുസൈനെ(30)യാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു,

ചൊവ്വാഴ്ച പുലര്‍ച്ചെ 5.40ന് കണ്ണൂരിലേക്ക് പോകുന്ന യശ്വന്ത്പുര്‍ എക്‌സ്​പ്രസിലാണ് ഇവ കുറ്റിപ്പുറം റയില്‍വെ സ്റ്റേഷനിലെത്തിച്ചത്. വളാഞ്ചേരി ബാവപ്പടി സൈതാലിക്കുട്ടിയുടെ പേരില്‍ ബുക്ക് ചെയ്ത പാര്‍സലിലാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത്. നാല് ചാക്കുകളിലായാണ് പായ്ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ലഹരിവസ്തുക്കള്‍ പിടികൂടാനായത്.

പോലീസ് എത്തിയപ്പോഴേയ്ക്കും ചാക്കുകള്‍ ഹൈസ്‌കൂള്‍ ഭാഗത്തേയ്ക്ക് മാറ്റിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. വളാഞ്ചേരിയിലേക്ക് കൊണ്ടുപോകാനായാണ് ഹാന്‍സ് കുറ്റിപ്പുറത്തെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.


10 ദിവസം മുമ്പ് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍നിന്ന് 30,000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു. നാഗര്‍കോവില്‍നിന്ന് ഏറനാട് എക്‌സ്​പ്രസിലാണ് ഹാന്‍സ് കുറ്റിപ്പുറത്തെത്തിച്ചത്. ഏഴരലക്ഷം രൂപവിലവരുന്നവയാണ് അന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ റയില്‍വെ സ്റ്റേഷനുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Post a Comment

 
Top