0
മലപ്പുറം:പാസ്‌പോര്‍ട്ടില്‍ നേരിയ തിരുത്തലുകള്‍ വരുത്തിയതിന് പിടിക്കപ്പെട്ടവരില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയരായവരില്‍ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ അന്വേഷണവിധേയമായാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു ഡിവൈ.എസ്.പിക്കെതിരെ നടപടി സംബന്ധിച്ച ആവശ്യം ഡി.ജി.പിക്ക് കൈമാറി. മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് സി.പി.ഒമാരായ പത്മനാഭന്‍, മോഹനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി കെ. രാധാകൃഷ്ണപിള്ളയ്‌ക്കെതിരായ നടപടിയാണ് സര്‍ക്കാറിന്റെ തീരുമാനത്തിനായി അയച്ചത്.

പോലീസിന് നിര്‍ബന്ധപൂര്‍വം കൈക്കൂലി നല്‍കേണ്ടിവന്ന 11 പേര്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഒപ്പം ജില്ലാ, മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റികളും രേഖാമൂലം പരാതിപ്പെടുകയും ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, പി. ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ നേരിട്ട് പോലീസ് മേധാവിയെക്കണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പാസ്‌പോര്‍ട്ട് കേസുകളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്കായി യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ ഇരകളുടെ സംഗമത്തിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. സസ്‌പെന്‍ഷന്‍ തീരുമാനത്തെ മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് സ്വാഗതംചെയ്തു.

Post a Comment

 
Top