0



പരിശോധന തുടരുന്നു

നിലമ്പൂര്‍: വ്യാജമരുന്നുകള്‍ നിലമ്പൂരിലെ ചില മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണംചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ രണ്ടാംദിവസവും തുടര്‍ന്നു. ചൊവ്വാഴ്ച പിടിച്ചെടുത്ത അനധികൃത മരുന്നുകള്‍ പരിശോധന നടത്തുന്ന ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ് വിഭാഗം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. അഞ്ച് പെട്ടി ലാക്ടം എസ്.ബി എന്ന ആന്റിബയോട്ടിക് ആണ് വിവിധ മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് കണ്ടെടുത്തത്. ഇതാണ് കോടതിയില്‍ ഹാജരാക്കിയത്. മരുന്നിന്റെ സാമ്പിള്‍ തിരുവനന്തപുരത്തുള്ള ലബോറട്ടറിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലെനക് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ലാക്ടം എസ്.ബി എന്ന ആന്റിബയോട്ടിക്കിന്റെ കേരളത്തിലെ മൊത്തവിതരണക്കാര്‍. തൃശ്ശൂരിലുള്ള ഇവരുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 600 ഇഞ്ചക്ഷന്‍ മരുന്നുകള്‍ ബില്ലില്ലാതെ വില്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും തൃശ്ശൂരും നിലമ്പൂരും വണ്ടൂരുമാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് വിഭാഗം) പരിശോധന നടത്തിയിരുന്നത്. ബുധനാഴ്ച എറണാകുളം, ആലപ്പുഴ ജില്ലകളിലും പരിശോധന നടത്തിയിരുന്നു.

ലെനക് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണംചെയ്യുന്ന എല്ലാ മരുന്നുകളുടെയും വിതരണം നിര്‍ത്തിവെക്കാന്‍ ഇന്റലിജന്‍സ് വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ ഇരുപത്തിയഞ്ചോളം മെഡിക്കല്‍ഷോപ്പുകളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ലാക്ടം എസ്.ബി നിലവില്‍ സ്റ്റോക്കുള്ളതെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

വണ്ടൂരിലെ പ്രോസ്​പര്‍ ഡ്രഗ്‌ലൈന്‍സാണ് ലെനകിന്റെ മരുന്നുകള്‍ ജില്ലയില്‍ വിതരണംചെയ്യുന്നത്. പന്ത്രണ്ടോളം ഇനങ്ങള്‍ ലെനകിനുണ്ട്. വണ്ടൂരില്‍മാത്രം ഒരുമാസം ഇത്തരത്തിലുള്ള 10 ലക്ഷംരൂപയുടെ മരുന്നുകള്‍ വില്പന നടത്തിയതായാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. വ്യാഴാഴ്ചയും പ്രദേശത്തെ മരുന്നുകടകളിലെ പരിശോധന തുടരും. വില്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി കണ്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാവും.

Post a Comment

 
Top