0


മലപ്പുറം: അധ്യാപികമാരുടെ കോട്ടിന്റെ നിറം നിര്‍ണ്ണയിക്കുന്നതില്‍ പങ്കില്ലെന്നും അധ്യാപകരുടെ കൂട്ടായ തീരുമാനത്തിനനുസരിച്ച് നിറം മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നും അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌കൂളിലെ അധ്യാപികമാര്‍ ചേര്‍ന്നാണ് കോട്ടിന്റെ നിറം നിശ്ചയിച്ചത്. വിവാദമായ ഓവര്‍കോട്ടിന്റെ നിറം പച്ചയല്ലെന്നും 'അസ്​പരാഗസ്'എന്ന നിറമാണെന്നും അവര്‍ വ്യക്തമാക്കി. മാനേജ്‌മെന്റിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ വിവിധ നിറത്തിലുള്ള കോട്ടാണ് അധ്യാപികമാര്‍ തിരഞ്ഞെടുത്തത്. ഇതിലൊന്നും പച്ചനിറമില്ല. സ്‌കൂളിലെ മുതിര്‍ന്ന ചില ആണ്‍കുട്ടികളില്‍നിന്നുണ്ടായ പരാമര്‍ശങ്ങള്‍ക്ക് പരിഹാരമായാണ് സാരി ഉടുക്കുന്നവര്‍ കോട്ട് ധരിക്കാമെന്ന് അധ്യാപികമാര്‍ തീരുമാനിച്ചത്. 2012 അധ്യയനവര്‍ഷാരംഭത്തില്‍ രണ്ട് അധ്യാപികമാര്‍ ഒഴികെ 'അസ്​പരാഗസ്' നിറത്തിലുള്ള കോട്ട് ധരിച്ചാണ് എത്തിയതെന്നും ഈ രണ്ട് പേരോടും പ്രധാനാധ്യാപിക വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഒരു അധ്യാപികമാത്രം വെള്ളനിറത്തിലുള്ള കോട്ട് ധരിച്ചാണ് തുടര്‍ന്നും സ്‌കൂളിലെത്തിയത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇക്കാര്യം അധ്യാപികയുമായി സംസാരിക്കുകയും നിര്‍ദ്ദേശം പാലിക്കാമെന്ന് അധ്യാപിക പറയുകയും ചെയ്തിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മാസം അവധിയില്‍ പ്രവേശിച്ച അധ്യാപിക തിരികെ എത്തിയപ്പോഴും നിശ്ചയിച്ച കോട്ട് ധരിക്കാതെയാണ് സ്‌കൂളിലെത്തിയത്. ഇതേതുടര്‍ന്നാണ് അധ്യാപികയെ സസ്‌പെന്റ് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ല.

പത്രസമ്മേളനത്തില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് എന്‍.വി.സകരിയ്യ, ജനറല്‍ സെക്രട്ടറി കെ.അബ്ദുസ്സലാം, മാനേജര്‍ എം.പി.അബ്ദുസ്സലാം, ബി.എഡ്. കോളേജ് സെക്രട്ടറി ഡോ.പി.പി. അബ്ദുല്‍ ഹഖ്, പ്രധാനാധ്യാപിക എന്‍.വി.നജ്മ, പി.ടി.എ പ്രസിഡന്റ് അഡ്വ. ബഷീറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

 
Top