0


പൊന്നാനി: പൊന്നാനി നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് ഇന്നും നടക്കാത്ത സ്വപ്നമായി തുടരുന്നു.

ഒന്നര പതിറ്റാണ്ടിലേറെയായി പൊന്നാനിയിലെ ജനങ്ങള്‍ കേട്ടുവരുന്ന സ്ഥിരം പല്ലവിയാണ് മാലിന്യസംസ്‌കരണ പ്ലാന്റ്.

പതിനൊന്നുവര്‍ഷം മുന്‍പ് യു.ഡി.എഫ്. ഭരണസമിതിയാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നെയ്തല്ലൂരില്‍ സ്ഥലം കണ്ടെത്തിയതും വില കൊടുത്ത് വാങ്ങിയതും. എന്നാല്‍ പരിസരവാസികളുടെ പ്രക്ഷോഭംമൂലം പദ്ധതി ഉപേക്ഷിച്ചു. പിന്നീടുവന്ന എല്‍ഡിഎഫ് ഭരണസമിതി നെയ്തല്ലൂരിലെ മറ്റൊരു പ്രദേശത്ത് സ്ഥലം കണ്ടെത്തുകയും വില കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇവിടേക്ക് ബിയ്യത്തില്‍നിന്നുള്ള റോഡിനെ സംബന്ധിച്ചുള്ള തര്‍ക്കം കോടതിയിലെത്തി. കൂടാതെ പ്ലാന്റ് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പരിസരവാസികളായ ചിലരും ഹൈക്കോടതിയെ സമീപിച്ചതോടെ അതും നിശ്ചലമായി.

കഴിഞ്ഞ 15 വര്‍ഷത്തിലേറെക്കാലമായി നഗരസഭയിലെ മാലിന്യം തള്ളുന്നത് കുറ്റിക്കാട് ശ്മശാനത്തിനടുത്ത് ഭാരതപുഴയോരത്താണ്. മാലിന്യത്തിന് മുകളില്‍ മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്.

എട്ടുമാസം മുന്‍പ് നഗരസഭ പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായി നിരോധിച്ചിരുന്നു. ഇതോടെ കവറുകളില്‍ കെട്ടി റോഡരികില്‍ മാലിന്യം തള്ളുന്നതിന് ഒരു പരിധിവരെ പരിഹാരമായി. മൂന്ന് ലോറി മാലിന്യമാണ് റോഡരികില്‍നിന്നും ദിനംപ്രതി നീക്കം ചെയ്തിരുന്നതെങ്കില്‍ ഒരു ലോഡായി ചുരുങ്ങിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി ജി. മുരളി പറയുന്നു. എങ്കിലും രാത്രി കാലങ്ങളില്‍ കല്ല്യാണമണ്ഡപങ്ങളിലെയും ഹോട്ടലുകളിലെയും ഭക്ഷ്യവസ്തു അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് തള്ളുന്നുണ്ടെന്ന് അധികൃതര്‍ സമ്മതിക്കുന്നു.

Post a Comment

 
Top