0
തവനൂര്‍: ഭാരതപ്പുഴയില്‍ കുഴിച്ചിട്ട നായ്ക്കളുടെ ജഡം മാന്തിയെടുത്തശേഷം വീണ്ടും സംസ്‌കരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പഞ്ചായത്ത് അധികൃതരെത്തി നായ്ക്കളെ പുറത്തെടുത്തത്.

തിങ്കളാഴ്ചയാണ് തവനൂര്‍ ശിവക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയില്‍ നായ്ക്കളെ കുഴിച്ചിട്ടതായി നാട്ടുകാര്‍ കണ്ടെത്തിയത്. അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി കൊന്നശേഷം കരാറുകാരാണ് അവയെ പുഴയില്‍ കുഴിച്ചിട്ടത്.

വീണ്ടും നായ്ക്കളെ കുഴിച്ചിടാനായി കരാറുകാര്‍ എത്തിയതോടെ നാട്ടുകാര്‍ അവരെ തടയുകയാണുണ്ടായത്. പിന്നീട് സ്വകാര്യവ്യക്തി നല്‍കിയ സ്ഥലത്തും ദേശീയപാതയോരത്തുമാണ് പിടികൂടി കൊന്നവയെ കുഴിച്ചിട്ടത്.

പുഴയില്‍ കുഴിച്ചിട്ടവയെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നിള സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കും കളക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കുഴിച്ചിട്ടവയെ പുറത്തെടുത്തശേഷം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്. ജല അതോറിറ്റി അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

നാല് കുഴികളിലായാണ് നായ്ക്കളെ കുഴിച്ചിട്ടിരുന്നത്. നൂറോളം നായ്ക്കളെ ഇവിടെ കുഴിച്ചിട്ടിരുന്നു. ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്തശേഷം പെട്രോളും ചകിരിയും ചിരട്ടയും ഉപയോഗിച്ച് കത്തിക്കുകയാണ് ചെയ്തത്. കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ പിടികൂടുന്നത് തത്ക്കാലം നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Post a Comment

 
Top