പെരിന്തല്‍മണ്ണ: നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയശേഷം മോഷണങ്ങള്‍ നടത്തിയ ആള്‍ പിടിയില്‍. പാലക്കാട് തൃത്താല മുണ്ടംപള്ളത്ത് വീട്ടില്‍ മുസ്തഫ എന്ന കട്ടര്‍ മുത്തുവിനെയാണ് പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഐ. ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2000 മുതല്‍ 2010വരെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്, ഒറ്റപ്പാലം, കുന്നംകുളം, വിയ്യൂര്‍ എന്നീ സബ്ജയിലുകളിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി ശിക്ഷ അനുഭവിച്ച ആളാണ് മുസ്തഫ.

വീടുകളിലെ അടുക്കളവാതിലിന്റെ ടവര്‍ ബോള്‍ട്ടുകളും മറ്റും പൊട്ടിച്ച് അകത്തുകടന്നും ജനലിന്റെ കൊളുത്തുകള്‍ കമ്പിയിട്ട് തുറന്നും അകത്തുകടന്ന് കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാലിലെയും കഴുത്തിലെയും സ്വര്‍ണാഭരണങ്ങള്‍ കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് കളവ് നടത്തുകയാണ് രീതി.

ഡിവൈ.എസ്.പി കെ.പി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപത്താണ് പ്രതി പിടിയിലായത്. ഇരുമ്പു കട്ടറുകളും കൈയില്‍ ധരിക്കുന്ന ഗ്ലൗസും പോലീസ് പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ ആഗസ്ത് മാസം ചെര്‍പ്പുളശ്ശേരി എറവത്രയിലുള്ള കാളിമഠത്തില്‍ ആലിപ്പുവിന്റെ മകളുടെ മകന്റെ കാലിലെ ഒരു ജോഡി തണ്ടയും അരഞ്ഞാണവും സപ്തംബര്‍ ഒമ്പതിന് തിരുവേഗപ്പുറ കൊയിലാണ്ടി റോഡിലുള്ള അബുവിന്റെ മകളുടെ സ്വര്‍ണമാലയും 1100 രൂപയും ഒക്ടോബര്‍ 27ന് പുലാമന്തോള്‍ പള്ളിയാലില്‍ കുളമ്പിലുള്ള വെള്ളാര പറമ്പില്‍ കൃഷ്ണന്റെ വീടിന്റെ അടുക്കളഭാഗം വാതില്‍ തുറന്ന് ഭാര്യ ലക്ഷ്മിയുടെ കഴുത്തിലെ മാലയും ഒക്ടോബര്‍ 26ന് പാഴൂര്‍ പീറാലി

നിന്നും മൊബൈല്‍ ഫോണും കവര്‍ന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. പി. മോഹന്‍ദാസ്, ടി. ശ്രീകുമാര്‍, പി.കെ. അബ്ദുള്‍സലാം, സി.പി. മുരളി, സി.പി. സന്തോഷ്, പി. രാജശേഖരന്‍, അനില്‍ചാക്കോ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 
Top