തിരൂര്‍: കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനായി ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തിരൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പിന് സമീപം എറ്റിരിക്കടവ് പാലത്തിനടുത്ത് ആരംഭിക്കുന്ന മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രി കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ സംരക്ഷണത്തിനായി ഇന്‍ഷുറന്‍സ് പദ്ധതിനടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ അവകാശം നടപ്പാക്കാന്‍ വേണ്ട നടപടിക്കായി സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം ആരോഗ്യപ്രശ്‌നമാണ്. ഇന്ത്യയില്‍ ചികിത്സ കിട്ടാന്‍ ചെലവ് കൂടുതലാണ്. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാമൂഹികസേവന സംഘടനകളും സ്വകാര്യമേഖലയും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന രംഗത്ത് നമുക്ക് സാധ്യതകള്‍ ഇല്ലാതിരുന്നിട്ടല്ല. പ്രായോഗിക തലത്തില്‍ കൊണ്ടുവരുമ്പോള്‍ തര്‍ക്കങ്ങള്‍, വിവാദങ്ങള്‍ എന്നിവയില്‍പ്പെട്ട് വലിയ കാലതാമസമുണ്ടാകുകയാണ്. ഇതാണ് കേരളത്തിന്റെ ശാപം. 2001-ല്‍ തുടങ്ങിയ ഈ സഹകരണ ആസ്​പത്രിയുടെ പദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നത് 2012-ലാണ്. മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. രാജ്യത്ത് കാന്‍സര്‍, കിഡ്‌നിരോഗം, ഹൃദ്രോഹം ഇങ്ങനെയുള്ള പലതരം രോഗങ്ങളും വ്യാപിച്ചുവരികയാണ്. അതിനാല്‍ രോഗികള്‍ക്ക് എളുപ്പം ചികിത്സ അവരുടെ നാട്ടില്‍തന്നെ ലഭിക്കാനുള്ള സൗകര്യമാണ് ആവശ്യം. അതിന് ഈ സഹകരണ ആസ്​പത്രി ഉപകരിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആസ്​പത്രിയുടെ ഷെയര്‍ വിതരണത്തിന്റെ രണ്ടാംഘട്ടം ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചെലവുകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തില്‍ സഹകരണ ആസ്​പത്രികളുടെ പങ്ക് വിലപ്പെട്ടതാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി. മമ്മൂട്ടി എം.എല്‍.എ മുഖ്യതിഥിയായിരുന്നു. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, ആര്‍.ഡി.ഒ കെ. ഗോപാലന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി. സൈനുദ്ദീന്‍, സി. മുഹമ്മദാലി, വെട്ടം ആലിക്കോയ, ഡോ. കെ.പി. ഹുസൈന്‍, ബഷീര്‍ പടിയത്ത്, രാജ് കെ. ചാക്കോ, എ. ശിവദാസന്‍, പി. കുഞ്ഞിമൂസ, അഡ്വ. കെ.എ. പത്മകുമാര്‍, വി.വി. പ്രകാശ്, പി. കുഞ്ഞീതുട്ടിഹാജി, മനോജ് പാറശ്ശേരി, ഒ.കെ.എസ്. മേനോന്‍, പി.ടി.കെ. കുട്ടി, കെ.കെ. അലിഹാജി, പിമ്പുറത്ത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Top