0


varthalokamമലപ്പുറംഃ ഒരു സെന്റ് ഭൂമിയില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴയിലൂടെ ലഭിക്കുന്നത് ഒരു ലക്ഷം ലിറ്റര്‍ ജലവും 1000 ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടിന്റെ ടെറസില്‍ 2.5 ലക്ഷം ലിറ്റര്‍ വെളളവുമാണ് വീഴുന്നത്. നാലംഗങ്ങളുളള ഒരു കുടുംബത്തിന് ശരാശരി ഒരു വര്‍ഷം വേണ്ടി വരുന്നത് 2.5 ലക്ഷം ലിറ്റര്‍ വെളളമാണ്. അതായത് ഓരോ കുടുംബത്തിനും ഒരു വര്‍ഷം വേണ്ടി വരുന്ന ജലം ടെറസില്‍ വീണ് പാഴായി പോകുന്നുവെന്നര്‍ത്ഥം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നടത്തിയ ജല സമൃദ്ധി ശില്‍പശാലയിലാണ് ജല ലഭ്യതയും ഉപഭോഗവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന കണക്കുകളവതരിപ്പിച്ചത്.
ഒരു ഏക്കറില്‍ ശരാശരി 1.2 കോടി ലിറ്ററും ഒരു ഹെക്റ്ററില്‍ മൂന്ന് കോടി ലിറ്റര്‍ ജലവുമാണ് ഒരു വര്‍ഷം കേരളത്തില്‍ മഴയായി ലഭിക്കുന്നത്. ഇത് സംഭരിച്ച് ഭാവിയിലെ ആവശ്യത്തിന് ഉപയോഗിക്കുന്നതിലൂടെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാമെന്നിരിക്കെയാണ് കുടിവെളള ക്ഷാമം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. ബ്ളോക്ക് തലത്തില്‍ ജല സംരക്ഷണത്തിനും ജല ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമുളള പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഓരോ പഞ്ചായത്തിലും പത്ത് ആശാ വര്‍ക്കേഴ്സിനെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. ഒരു പഞ്ചായത്തില്‍ നിന്ന് ചുരുങ്ങിയത് 200 സ്ഥലങ്ങളില്‍ നിന്ന് ജല സാമ്പിളെടുത്ത് പരിശോധിക്കും.
ജലവിഭവ വകുപ്പ്, സി.സി.ഡി.യു. (കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡെവലപ്മെന്റ് യൂനിറ്റ്) എന്നിവയുടെ സഹകരണത്തോടെ നടത്തിയ ശില്‍പശാലയുടെ ഉദ്ഘാടനം അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ. റസാഖ്, സെക്രട്ടറി സി.കെ. ജയദേവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദു ലത്തീഫ്, വര്‍ഗീസ് മാത്യു, സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

 
Top