അരീക്കോട്: പകല്‍ സമയങ്ങളില്‍ ആസ്​പത്രികള്‍ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് മുക്കത്തിനടുത്ത് മുരിങ്ങാംപുറായി സ്വദേശി ഒറ്റപ്ലാക്കല്‍ മുജീബുറഹ്മാന്‍ (35) ആണ് അറസ്റ്റിലായത്.

ആസ്​പത്രികളിലെ പൂട്ടിയിട്ടില്ലാത്ത മുറികള്‍ക്ക് മുന്നിലെത്തി തന്ത്രപൂര്‍വം അകത്തുകടന്നശേഷം ഷര്‍ട്ടിന്റെ കീശകളിലോ മേശപ്പുറത്തോ ബാഗുകളിലോ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കുകയാണ് മുജീബുറഹ്മാന്റെ രീതി. സപ്തംബര്‍ 10നും ഒക്ടോബര്‍ 4നും അരീക്കോടിനടുത്ത കടുങ്ങല്ലൂര്‍ മേലേപുറക്കല്‍ ആസ്​പത്രിയില്‍ മുജീബ് മോഷണം നടത്തിയിരുന്നു.

നഴ്‌സുമാരുടെ ബാഗില്‍നിന്നും 5000 രൂപയും ആളുടെ കീശയില്‍ സൂക്ഷിച്ച 30,000 രൂപയും കവര്‍ന്നു. ഈ ദൃശ്യങ്ങളെല്ലാം ആസ്​പത്രിയിലെ സി.സി. കാമറയില്‍ പതിഞ്ഞ വിവരം മുജീബ് റഹ്മാന്‍ അറിഞ്ഞിരുന്നുമില്ല. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച അരീക്കോട് എസ്.ഐ. ടി.മനോഹരനും സംഘവും മുജീബുറഹ്മാനെ നിരീക്ഷിച്ചുവരികയായിരുന്നു. ബുധനാഴ്ച അരീക്കോട് ജനറല്‍ ആസ്​പത്രിയിലെത്തിയ മുജീബ്‌റഹ്മാനെ അരീക്കോട് എസ്.ഐ. ടി. മനോഹരന്‍ അറസ്റ്റ്‌ചെയ്യുകയായിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക ചാനലുകളിലൂടെയും മറ്റും പുറത്തുവിട്ടതാണ് ആളെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.
 
Top