മലപ്പുറം: കാലാനുസൃതമായ കൂലി വര്‍ധനവും മറ്റ് വിവിധ ആവശ്യങ്ങളുമുന്നയിച്ച് പൊന്നാനി, തിരൂര്‍ താലൂക്ക് ഭാരതപ്പുഴ അംഗീകൃത മണല്‍ത്തൊഴിലാളി സംയുക്തസമരസമിതി കളക്ടറേറ്റ് മാര്‍ച്ച് നടത്തി. തൊഴിലാളികളുടെ കൂലി ടണ്ണിന് 1000 രൂപയാക്കി ഉയര്‍ത്തുക, എല്ലാ പ്രവൃത്തിദിവസങ്ങളിലും മണലെടുക്കാന്‍ അനുമതി നല്‍കുക, പാസിന് ഏകജാലക സംവിധാനം കൊണ്ടുവരിക, വഞ്ചിയും മറ്റ് തൊഴിലുപകരണങ്ങളും തദ്ദേശസ്ഥാപനങ്ങളോ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നോ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

കളക്ടറേറ്റ് മാര്‍ച്ച് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി പി. അബ്ദുള്‍ഹമീദ് ഉദ്ഘാടനംചെയ്തു. സമരസമിതി ചെയര്‍മാന്‍ ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി. ശശികുമാര്‍, ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് കരീം മൗലവി, എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, ബി.എം.എസ് ജില്ലാ ജോയന്റ് സെക്രട്ടറി പി.വി. ഹരിദാസ്, കെ. രാംദാസ്, കല്ലായി മുഹമ്മദാലി, ചെമ്പിക്കല്‍ അഹമ്മദ്കുട്ടി, എ.കെ. ജബ്ബാര്‍, കെ.എന്‍. ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം മൂന്നാംപടിയില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

മാര്‍ച്ചിനുശേഷം സമരസമിതി നേതാക്കള്‍ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസുമായി ചര്‍ച്ചനടത്തി. കളക്ടറുടെ നിര്‍ദേശപ്രകാരം തൊഴിലാളി പ്രതിനിധികളുമായി 21ന് ഡെപ്യൂട്ടി കളക്ടര്‍ ചര്‍ച്ചനടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് പ്രഖ്യാപിച്ച പണിമുടക്ക് താത്കാലികമായി നിര്‍ത്തിവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
 
Top