
പാണ്ടിക്കാട്: കുത്തിയൊഴുകുന്ന കാക്കാത്തോടിന് മുകളിലൂടെ മുളങ്കമ്പുകളില്‍ തൂങ്ങിയാടിയുള്ള വാളാനി നിവാസികളുടെ യാത്രയ്ക്ക് അവസാനമാകുന്നില്ല. പാണ്ടിക്കാട് പഞ്ചായത്തിലെ വാളാനിയിലെ വട്ടത്തിപ്പാറക്കടവിലാണ് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസേന ഈ തൂക്കുപാലം താണ്ടുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വാളാനിക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ആശ്രയമാണ് ഈ നടപ്പാലം. ഓരോ വര്‍ഷവും മുളയും കവുങ്ങും ഉപയോഗിച്ച് തൂക്കുപാലത്തിന്റെ മാതൃകയില്‍ നാട്ടുകാര്‍ തന്നെ കെട്ടിയുണ്ടാക്കുന്നതാണിത്. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, കടകള്‍, ആസ്പത്രി എന്നിവിടങ്ങളിലേക്കെല്ലാം 25 മീറ്ററോളം നീളമുള്ള ഈപാലം കടന്നുവേണം ഇവിടുത്തുകാര്‍ക്കെത്താന്‍. അല്ലെങ്കില്‍ ഏഴ് കി.മീ.ചുറ്റണം.
ദുര്‍ബലമായ മൂന്ന് കവുങ്ങിന്‍പാളികള്‍ നെടുനീളത്തില്‍ ഏച്ചുകെട്ടിയുണ്ടാക്കിയതാണ് പാലത്തിന്റെ നട്ടെല്ല്. ഇതിനെ താങ്ങിനിര്‍ത്തുന്നത് അതിലേറെ ദുര്‍ബലമായ തൂണുകളില്‍. വെള്ളത്തിന് ഒഴുക്കും ശക്തിയുമേറുമ്പോള്‍ ഈ താങ്ങുകള്‍ വിറയ്ക്കും. ഒപ്പം മേല്‍പ്പാലവും.
തോടിന്റെ ഒരുഭാഗം പാണ്ടിക്കാട് പഞ്ചായത്തിലും മറുഭാഗം മഞ്ചേരി മുനിസിപ്പാലിറ്റിയിലുമാണെന്നത് പാലം ആര് പണിയണമെന്ന തര്‍ക്കത്തിനിടയാക്കുന്നുണ്ട്. പാലത്തിലൂടെയുള്ള ദുരിതയാത്രയും നാട്ടുകാരുടെ ദുഃഖവും പലരും വോട്ടാക്കി മാറ്റി.