0

മഞ്ചേരി: പന്തല്ലൂര്‍ ടൗണിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ അനുവദിച്ച അഴുക്കുചാല്‍ നിര്‍മാണം നിര്‍ത്തിവെച്ചതായി പരാതി. ആനക്കയം ഒറുവമ്പ്രം റോഡില്‍ പന്തല്ലൂര്‍ റേഷന്‍കടക്ക് സമീപത്തുനിന്നു തുടങ്ങി ഗ്രാമീണബാങ്കിന് മുന്‍വശംവരെ 281 മീറ്റര്‍ നീളത്തില്‍ അഴുക്കുചാല്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജോലി തുടങ്ങി പന്തല്ലൂര്‍ അങ്ങാടിയുടെ മധ്യഭാഗത്തുവരെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കരാറുകാരന്റെ പിന്‍മാറ്റം. ചില പ്രാദേശിക ലീഗ് നേതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പണി നിര്‍ത്തിവെച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ലീഗുകാരുടെ അനധികൃത കൈയേറ്റങ്ങളും ഇറക്കിക്കെട്ടിയതും പൊളിച്ചുനീക്കുമെന്ന ഭയം കാരണമാണ് അഴുക്കുചാല്‍ പദ്ധതിക്ക് തുരങ്കം വെച്ചതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
മഴ പെയ്താല്‍ ടൗണില്‍ ചെളിയും വെള്ളവും പരന്നൊഴുകുകയാണ്. അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തിയായാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പി. അനീഷ് അധ്യക്ഷത വഹിച്ചു. പി. വിമല്‍, രജീഷ് എം, യൂനുസ്, ഷഫീഖ്, രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

 
Top