0
മങ്കട: വെള്ളം കോരുകയായിരുന്ന യുവതിയെ തലയ്ക്കടിച്ച് മാലകവര്‍ന്ന കേസിലെ പ്രതിയെ മങ്കട പോലീസ് അറസ്റ്റുചെയ്തു.
മേലാറ്റൂര്‍ പാലത്തിങ്ങല്‍ സുലൈമാന്റെ മകന്‍ ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സപ്തംബര്‍ 21നാണ് കേസിനാസ്​പദമായ സംഭവം. പാലക്കത്തടം കരിമല ചെങ്കല്‍ ക്വാറിയിലെ സഹായിയായ വെള്ളില തായാട്ടുപീടികക്കല്‍ സുബൈദ (35)യുടെ മാലയാണ് മോഷ്ടിച്ചത്. ക്വാറി ഉടമയുടെ കാലികളെ കുളിപ്പിക്കാനായി ഇവര്‍ വെള്ളം കോരുന്നതിനിടെ സ്ഥലത്തെത്തിയ പ്രതി തലയ്ക്കടിച്ച് വീഴ്ത്തി മാല കവര്‍ന്നുവെന്നാണ് കേസ്. ബ്രേസ്‌ലെറ്റ് കൂടി കവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ക്വാറി ഉടമ എത്തിയാണ് അന്ന് യുവതിയെ ആസ്​പത്രിയിലാക്കിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് പെരിന്തല്‍മണ്ണ സി.ഐ.യുടെ മേല്‍നോട്ടത്തില്‍ മങ്കട എസ്.ഐ ഹരിദാസ്, എ.എസ്.ഐമാരായ ഉമ്മര്‍, സുരേഷ്, സുബൈര്‍, മോഹനകൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. 
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതി കുടക്, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വയനാട്ടിലെത്തി ഭാര്യയുടെ ആഭരണമാണെന്ന് പറഞ്ഞാണ് സ്വര്‍ണം പണയപ്പെടുത്തിയത്. 

ഇതിനിടെ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം കിട്ടി. ആസ്​പത്രി വിട്ടശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണയംവെച്ച ആഭരണം പോലീസ് കണ്ടെടുത്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Post a Comment

 
Top