മലപ്പുറം: ശാരീരികവും മാനസികവുമായ വെല്ലുവിളിനേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഓള്‍ കേരള പേരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേര്‍ഡ്(അക്പാഹി)സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സ്‌പെഷല്‍ സ്‌കൂള്‍ റിസോഴ്‌സ് അധ്യാപകരുടെ വേതനത്തിലും കാര്യമായ വര്‍ധന ഏര്‍പ്പെടുത്തി. മൂന്നുവയസ്സുവരെയുള്ള കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് അഞ്ച്‌ലക്ഷം രൂപവരെ ശസ്ത്രക്രിയയ്ക്കായി നല്‍കും - മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.പൊതുസമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ബധിര സ്‌നേഹ അവാര്‍ഡ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനിച്ചു. അക്പാഹി സംസ്ഥാന പ്രസിഡന്റ് എന്‍. രാഘവന്‍ അധ്യക്ഷത വഹിച്ചു.

എ.കെ.എ.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മൊയ്തീന്‍, കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് പ്രിന്‍സിപ്പല്‍ എം.കെ. അബ്ദുള്‍ റസാഖ്, പരപ്പനങ്ങാടി ബധിര സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വികെ, അബ്ദുള്‍ കരീം. കെ. മുഹമ്മദ്, സൈനുല്‍ ആബിദിന്‍, വി.കെ. അബ്ദുള്‍ സലാം, എം. മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മന്ത്രി അബ്ദുറബ്ബ് വിതരണം ചെയ്തു. തുടര്‍ന്ന് ബധിരസംഗമവും നടന്നു.
 
Top