കരുവാരകുണ്ട്: വട്ടമണ്ണില്‍ സൈതാലിക്കുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് മലയോരത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കാരണവര്‍. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥമായി നിറവേറ്റിയിരുന്ന സൈതാലിക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.

1960ല്‍ കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സൈതാലിക്കുട്ടി വൈദ്യുതമന്ത്രി ആര്യാടനുമൊത്താണ് പ്രവര്‍ത്തിച്ചത്. പുല്ലങ്കോട്, ആര്‍ത്തല, കേരള എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലാണ് ഇരുവരും ശ്രദ്ധ ചെലുത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മാതൃഭൂമിയുടെ വിതരണക്കാരനും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം.

കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞപ്പോഴും ശുദ്ധ കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ നിന്ന് സൈതാലിക്കുട്ടി മാറിയില്ല. മുജാഹിദ് പ്രസ്ഥാനത്തിലായാലും രാഷ്ട്രീയ പ്രസ്ഥാനത്തിലായാലും എതിര്‍പ്പുകളില്ലാതെ പ്രവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നുവെന്ന് കരുവാരകുണ്ടില്‍ പൗരാവലി സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.

അനുശോചന യോഗത്തില്‍ കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പി.ഉണ്ണിമാന്‍, എം.മമ്മുഹാജി, കെ.മുഹമ്മദ്, വി.എ.മാനു, എം.പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് സെയ്താലിക്കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
 
Top