മലപ്പുറം: പിതൃത്വം സംബന്ധിച്ച് പരാതി ഉയരുമ്പോള്‍ നടത്തുന്ന ഡി.എന്‍.എ പരിശോധനയ്ക്കുള്ള ചെലവ് ഇനി വനിതാ കമ്മീഷന്‍ വഹിക്കും. മുമ്പ് എസ്.സി- എസ്.ടി വിഭാഗക്കാരുടേയും ബി.പി.എല്‍ വിഭാഗത്തിന്‍േയും പരാതികളിലെ പരിശോധനാ ഫീസ് മാത്രമായിരുന്നു വനിതാ കമ്മീഷന്‍ വഹിച്ചിരുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തുന്നത്. ഒരു പരിശോധനയ്ക്കായി ഏതാണ്ട് 20,000 രൂപ ചെലവു വരും. വനിതാക്കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഇപ്പോള്‍ പരിശോധനാ ഫീസിലെ ഇളവ് മറ്റുവിഭാഗക്കാര്‍ക്കും നല്‍കുന്നത്. എന്നാല്‍ പരാതിയില്‍ ഉള്‍പ്പെടുന്ന പുരുഷന്‍ സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള വ്യക്തിയാണെങ്കില്‍ പരിശോധനയ്ക്ക് ചെലവാകുന്ന തുക അയാളില്‍നിന്നും ഈടാക്കും. പിതൃത്വം സംബന്ധിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയത്. സംസ്ഥാനത്ത് ഡി.എന്‍.എ പരിശോധന നടത്തേണ്ട കേസുകള്‍ കൂടിവരുന്നതായും വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ് പറഞ്ഞു.
 
Top