കുറ്റിപ്പുറം: തീരത്ത് നനവ് പടര്‍ത്തിയ ദുരന്തങ്ങളൊന്നും അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. തീര്‍ഥാടനകാലത്തിന്റെ ആദ്യദിനംതന്നെ ദുരന്തം മരണത്തിന്റെ രൂപത്തിലെത്തിയിട്ടും അയ്യപ്പഭക്തരുടെ ഇടത്താവളമായ മിനിപമ്പയില്‍ ശക്തമായൊരു സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ബാംഗ്ലൂര്‍ രാജാജിനഗറില്‍നിന്നെത്തിയ ശിവകുമാറെ(24)ന്ന അയ്യപ്പഭക്തനാണ് സുരക്ഷാസംവിധാനങ്ങളുടെ പോരായ്മകൊണ്ട് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച മിനിപമ്പയിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തിലകടപ്പെട്ടതാണ് മരണത്തിനിടയാക്കിയത്.

അപകടത്തെതുടര്‍ന്ന് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ മിനിപമ്പയിലെത്തി തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചതാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പുഴയില്‍ വടംകെട്ടുകയും ചെയ്തതൊഴിച്ചാല്‍ കാര്യമായ മറ്റ് നടപടികളൊന്നും അധികൃതര്‍ ശനിയാഴ്ചയും കൈക്കൊണ്ടിട്ടില്ല.

പുഴയില്‍ വടം കെട്ടി അപകടമുന്നറിയിപ്പിനായി ചുവപ്പ് കൊടികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കുളിക്കാനി

റങ്ങുന്നവര്‍ അടിയൊഴുക്കില്‍പെടുകയാണെങ്കില്‍ ഈ സുരക്ഷാക്രമീകരണങ്ങള്‍ പര്യാപ്തമല്ലാതാകും. രണ്ട് ലൈഫ് ബോയ്കള്‍ മാത്രമാണ് മുങ്ങിതാഴുന്നവര്‍ക്ക് ഇട്ടുകൊടുക്കാനായി ആകെ ഇവിടെയുള്ളത്. ലൈഫ് ബോയ്കളുടെ എണ്ണം കൂട്ടാമെന്ന് മന്ത്രിതന്നെ വെള്ളിയാഴ്ച അറിയിച്ചതാണ്. തീര്‍ഥാടനകാലത്തിന്റെ രണ്ടാംദിവസവും നടപ്പായിട്ടില്ല.

ഒമ്പത് ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ശനിയാഴ്ച ഒരാള്‍ മാത്രമാണ് മിനിപമ്പയിലെത്തിയത്. ഇതോടെ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡുകളുടെ എണ്ണം മൂന്ന് ആയിട്ടുണ്ട്. എന്നാല്‍, പുഴയില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ മൂന്ന്‌പേരെകൊണ്ട് കഴിയാത്ത സ്ഥിതിയാണുള്ളത്. ശനിയാഴ്ച രാത്രി ഒരാള്‍മാത്രമാണ് ഇവിടെ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടോ എന്‍ജിന്‍ ഘടിപ്പിച്ച തോണിയോ എത്തിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നെങ്കിലും അതും എത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് നിലവില്‍ ഒരു തോണിപോലും ഇല്ല.

രാത്രിയും പകലുമായി 10 വീതം പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ആറുപേര്‍ മാത്രമാണ് ആകെയെത്തിയത്. കുളിക്കാനിറങ്ങുന്ന ഭക്തരെ നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍ക്കോ വളണ്ടിയര്‍മാര്‍ക്കോ കഴിയുന്നില്ല. പുഴയുടെ കിഴക്ക്ഭാഗത്തുകൂടി കുളിക്കാനിറങ്ങുന്നത് കര്‍ശനമായി തടയുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസിന്റെ അഭാവംമൂലം അതൊന്നും നടപ്പാക്കാനായിട്ടില്ല. പുഴയുടെ കിഴക്ക്ഭാഗത്ത് അപകടകരമായ മണല്‍തിട്ടകളുള്ളതിനാല്‍ ഇവിടെ കുളിക്കാനിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കും.

പോലീസിനെകൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിശമനസേനയുടെ സേവനംകൂടി മിനിപമ്പയില്‍ ലഭ്യമാക്കേണ്ടതുണ്ട്.
 
Top